Wednesday, January 12, 2011

ഗ്രീഷ്മം

വേനലിന്‍റെ ശാപമേറ്റു വാങ്ങുന്ന
ഈ മദ്ധ്യാഹ്നങ്ങളും,
മദ്ധ്യാഹ്നചിന്തകള്‍
മനസ്സില്‍ നിറയ്ക്കുന്ന
അലസതയും,
ആലസ്യത്താല്‍
കനം വച്ച
മന്ദതയും
ആവര്‍ത്തനത്തിന്‍റെ
മടുപ്പുകോട്ടയില്‍
അനശ്ചിതത്വത്തെ
പുണര്‍ന്നിരിയ്ക്കുന്ന
ഭാവിയും,
അനന്തതയിലേയ്ക്കു
മിഴിയ്ക്കുന്ന
കണ്ണുകളും,
ശരീരം തളര്‍ന്നൊരു
മനസ്സും...
ചുമടുകള്‍ താങ്ങുന്ന
ഈ ജീവന്
ഒരു മോചനം
ഇനിയെന്ന്?

സൃഷ്ടി

പേറ്റുനോവേറ്റു പുളയുന്നു പാവം
സൃഷ്ടികര്‍മത്തിന്നീറ്റില്ലത്തില്‍.
എത്രയനേകരെ പെറ്റുവെന്നാകിലും
സൃഷ്ടിതന്‍ നോവതസഹ്യമസഹ്യം!
ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമാശ്വാസത്തിനാ-
യെത്രയവസഥാവിശേഷങ്ങളുള്‍ക്കൊണ്ടു!
ഉള്ളിലുറങ്ങിക്കിടന്നൊരു ബീജമാ-
ണിന്നു കൈകാല്‍കള്‍മുളച്ചു തിമര്‍ക്കുന്നു!
ബാഹ്യലോകത്തിലെ വേനലില്‍ മങ്ങുവാ-
നേറ്റമൌത്സുക്യം ചവിട്ടിക്കുതിക്കുന്നു.
പാവമോ! നോവിന്നൊരാശ്വാസമേകുവാന്‍
ഭൂമിതന്‍ മാറില്‍ കിടക്കയാണാകാശ-
മാകും വായറ്റാട്ടിതന്നരികില്‍, നോവ-
കറ്റുന്ന തെന്നലിന്നാശ്ലേഷത്തില്‍.
ഒടുവിലാ നോവിന്നൊരന്തമേകിക്കൊ-
ണ്ടൊരാത്മദു:ഖത്തിന്‍ പ്രതിച്ഛായ  പിറക്കുന്നു!
ആത്മം പകര്‍ന്നതിന്നെ വളര്‍ത്തീടവേ-
യാത്മ ദു:ഖങ്ങളെങ്ങു മറഞ്ഞിടുന്നു?!
സൃഷ്ടി തന്‍ സൗന്ദര്യമാസ്വതിച്ചാത്മ-
സാഫല്യമേറ്റു തുടിയ്ക്കുന്നു മാനസം.
സൃഷ്ടികര്‍മത്തിന്‍റെ നോവുള്‍ത്ത്യജിച്ചുകൊ-
ണ്ടക്കവിമനം ഗര്‍ഭം ധരിയ്ക്കുന്നു വീണ്ടും!